...

Saturday, January 19, 2013

മൗനം

എനിക്കും നിനക്കുമിടയില്‍
ഒന്നരമിനിറ്റിന്റെ നീണ്ട മൗനം....
ഇടയ്ക്ക് കോള്‍വെയിറ്റിംങ്
ഒടുവില്‍ നീ കട്ട് ചെയ്ത് പോയി...
അഞ്ചു മിനിട്ടോളം വിശ്വസിക്കാനാവാതെ
മൊബൈല്‍ കയ്യില്‍ പിടിച്ചു ഞാന്‍
ലോഗില്‍ നിന്റെ വിളികള്‍ കുറഞ്ഞു.
ഇടയ്ക്കെപ്പോഴോ വിളിച്ചപ്പോള്‍
നീ-മണിക്കൂറുകളുടെ 'ബിസി'
ഒടുവില്‍ എന്നെന്നേക്കുമായൊരു
സ്വിച്ച് ഓഫ്.....!

ഹൃദയത്തിലേക്കുള്ള വഴികള്‍....



അന്നൊരു നിലവിളി പോലെയാണ് ഞാനെന്റെ
ഹൃദയത്തിന്റെ ശബ്ദം കേട്ടത്
പടയോട്ടത്തിനിടയില്‍ വേര്‍പ്പെട്ടു പോയ ഹൃദയം
എന്നോട് വഴി ചോദിച്ചു
മങ്ങിക്കൊണ്ടിരിക്കുന്ന എന്റെ ഓര്‍മകളില്‍ എനിക്കു വ്യക്തമായില്ല,
ചോദിച്ചത് എന്നിലേക്കുള്ള ദൂരമോ, നിന്നിലേക്കുള്ള ദൂരമോ?
ഞാനത് മറന്നു.... ഞാന്‍ യാത്രയിലാണ്.
ഹൃദയം വീണ്ടും വിളിച്ചു....
ഇരുട്ടിന്റെ മൂലകളില്‍ ഞെരിഞ്ഞമര്‍ന്ന ആ പെണ്‍കുട്ടിയുടെ
ദീനരോദനത്തില്‍
കാതടപ്പിക്കുന്ന അട്ടഹാസങ്ങളുടെ വേദനയില്‍
എനിക്കതും കേള്‍ക്കാനായില്ല
ഞാനതും മറന്നു.... ഞാന്‍ യാത്രയിലാണ്.
എന്റെ യാത്രകളുടെ പാളങ്ങള്‍ തെറ്റി...
പട്ടിണി ചൂളം വിളിച്ചു വന്നു...
ഒറ്റക്കൈ കഴുത്തില്‍ മുറുക്കി...
ഹൃദയം അടുത്തു വന്നു...
'ഞാന്‍ ചോദിച്ചത് നിന്നിലേക്കുള്ള ദൂരം തന്നെയായിരുന്നു'
ഞാന്‍ ഞെട്ടിയുണര്‍ന്നു
ഈ യാത്രകളവസാനിപ്പിച്ച് എനിക്കു തിരിച്ചു പോകേണ്ട...

നിഴലുകള്‍ അസ്തമിക്കിന്നു...


-->
അന്നെന്റെ വര്‍ത്തമാനകാലം
എന്നോട് യാത്ര പറഞ്ഞു,
നടന്നു മറയുമ്പോള്‍ ഒന്ന്
തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ,
കണ്‍കോണിലൊരു
നനവു പോലെ പടരാതെ....
മുമ്പ് വഴിയിലുപേക്ഷിക്കപ്പെട്ട
ഓര്‍മകളും ഞാനും
ഏതെങ്കിലും പെരുംമഴയില്‍
വേര്‍പിരിഞ്ഞിരിക്കണം.
ഇനിയെനിക്ക് ബാക്കിയുള്ളത്
ഭാവികാലം മാത്രമാണ്.
കുന്നുകളും നിലാവും കോറിയിട്ട
ഒരു ചിത്രത്തിന്റെ അറ്റത്തു നിന്ന്
കത്തി നില്‍ക്കുന്ന ഒരു നക്ഷത്രമാണ്
എന്നെ ഭാവിയിലേക്ക്
വിളിച്ചുകൊണ്ടിരിക്കുന്നത്.
ഒരു ചെറുമഴ പെയ്തു-ഞാന്‍ നനഞ്ഞില്ല
ഒരു ഇളം കാറ്റടിച്ചു- എനിക്കു കുളിര്‍ന്നില്ല
ഒരു തീപ്പന്തം പൊതിഞ്ഞു-എനിക്കു പൊള്ളിയില്ല
ഞാന്‍ ഭാവിയിലേക്ക് നടന്നു കൊണ്ടിരുന്നു
കിളികള്‍ പാടുകയും ചെടികള്‍ പൂക്കുകയും ചെയ്തു
എന്റെ മരം കിളിര്‍ത്തില്ല-ഇലകള്‍ മൂത്തില്ല
എന്റെ വര്‍ത്തമാന കാലം തിരിച്ചു വന്നില്ല
ചുറ്റും നോക്കി-സഹയാത്രികരാരും
കരയുന്നില്ല,ചിരിക്കുന്നില്ല,മിണ്ടുന്നില്ല....
എല്ലാ കണ്‍മുനകളും ഭാവിയിലേക്ക്
നീട്ടിവെച്ചതുപോലെ
പാതിവഴിയിറങ്ങി ഓരത്ത് ഞാന്‍ നോക്കി നിന്നു
നെടുനീളന്‍ പാതകളും സ്വകാര്യം പറഞ്ഞു
ഞങ്ങളും ഭാവിയിലേക്ക് സഞ്ചരിക്കുകയാണ്
ആരും വര്‍ത്തമാന കാലത്തില്‍
ജീവിക്കുന്നുണ്ടായിരുന്നില്ല....?!

Thursday, January 17, 2013

ഹൃദയം പെരുമ്പറ കൊട്ടുമ്പോള്‍


-->
ഓരോ പെരുമഴയ്ക്കും
ഓരോ ഭാവങ്ങളുണ്ട്
അത് നിങ്ങളുടെ ഹൃദയത്തോട്
അടുത്തുകൊണ്ടേയിരിക്കും
താളം കൊട്ടുകയും അലറിക്കരയുകയും
ചിലപ്പോഴൊക്കെയും
അറിയില്ലെന്ന് ഭാവിക്കുകയും ചെയ്തുകൊണ്ട്
ഇടവഴികള്‍
പോരാട്ടത്തെ ഞാന്‍ വെറുത്തു കുടങ്ങിയത്
മൂന്ന് കാരണങ്ങള്‍ കൊണ്ടാണ്
ഒന്ന് : എന്റെ ആത്മ വിശ്വാസം തകര്‍ന്ന് കൊണ്ടിരിക്കുന്നു
രണ്ട് : സ്ഥിരമായി പരാജയപ്പെട്ടു കൊണ്ടിരിക്കുന്നു.
മൂന്ന് : മുന്നോട്ട് പോകാനാവാത്ത വിധം
എനിക്കു മുന്നില്‍ ആരോ മതില്‍
കെട്ടിയിരിക്കുന്നു